ശ്രീ ശ്രീ മലപ്പട്ടം ജാനകി !

പ്രണയമില്ലാതെ പ്രാപിച്ച് പ്രാപിച്ച് ഊഷരമായ, വെള്ളക്കാരന്റെ ചത്തമനസ്സിലെ മുളക്കാത്ത വികാരങ്ങളുടെ കത്തിവേഷങ്ങൾ പകർത്തിയാടുന്ന മലയാളിയുടെ പോസ്റ്മോഡേൺ രതിധാരണകൾ യേശുബ്രോയുടെ അമ്മച്ചി മറിയച്ചേട്ടത്തിയെ ട്രോളുന്നതിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിലാണ് ശ്രീ ശ്രീ മലപ്പട്ടം ജാനകിയുടെ ഐതിഹാസികമായ ജീവിതം എത്രമാത്രം പ്രസക്തമായിരുന്നു എന്ന വസ്തുത വിചിന്തനം ചെയ്യപ്പെടേണ്ടത്.

വണക്കമാസം ചൊല്ലുന്ന ചേട്ടത്തിമാരോ താനേ നിറഞ്ഞൊഴുകുന്ന സുഗന്ധതൈലക്കുപ്പികളോ, ഒലീവ് മരത്തിന്റെ ചില്ലകളോ ഇവരെ സാക്ഷ്യപ്പെടുത്തുവാനില്ലാത്തതിനാൽ വിശുദ്ധവൽക്കരണത്തിന്റെ വർണ്ണ വീഥികളിൽ ഇവർക്കായി ഓശാനഗീതം മുഴങ്ങപ്പെടില്ലായെങ്കിലും ശ്രീ ശ്രീ മലപ്പട്ടം ജാനകി തലമുറകളെ അതിജീവിച്ചു നിൽക്കേണ്ടുന്ന പ്രതിഭാശാലിയും പ്രതിഭാസവുമാണ്.ആധുനിക ഫെമിനിസ്റ് പെണ്ണുങ്ങളുടെ ഹിപ്പോക്രാറ്റിക് നിലപാടുകളോട് സ്വജീവിതംകൊണ്ട് നിശബ്ദമായി കലഹിച്ച വ്യതിരിക്തമായ ആ വ്യക്തിത്വം കാലാന്തരത്തിൽ വിസ്മരിക്കപ്പെട്ടുപോവേണ്ടതല്ല.

പണ്ട്, എൻറെ നാടായ ശ്രീകണ്ഠപുരം ദേശത്തു സിനിമാനടൻ ജഗദീഷ് വന്നപ്പോളാണ് ഈയുള്ളവൻ ആദ്യമായി ജാനുവേച്ചിയെ കാണുന്നത്. സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾക്ക് പുറത്തു ജീവിച്ചുകൊണ്ട് തങ്ങളുടേതായ സ്വാതന്ത്ര്യം തേടിപ്പോയ തീവ്ര സ്വതന്ത്രവാദികളായ ചില സുഹൃത്തുക്കളുടെ വർണ്ണാഭമായ ‘രത്യോളജിക്കൽ’ കഥകളുടെ ആകാശപ്പൂട്ടുകൾ തുറന്നെറിഞ്ഞുകൊണ്ട് അന്നവർ എന്റെ മുൻപിലവതരിച്ചു. എങ്കിലും അതിനും എത്രയോ മുൻപേ ഉത്തരമലബാറിലെ യുവാക്കളുടെ ശ്ലീലമല്ലാത്ത തോറ്റംപാട്ടുകളിലെ ദേവതയും, ദേവിയും ദൈവത്താറുമായി അവർ അവരോധിക്കപ്പെട്ടിരുന്നു.

വെള്ളയിൽ ചുവന്ന വലിയ ചെന്പരത്തിപൂവുകൾ പ്രിന്റ് ചെയ്ത ഷിഫോൺസാരിക്കു പിന്നിലിരുന്ന് അപ്രതീക്ഷിതമായ ഒരു കൈകടത്തലിന്റെ മഹാവിപ്ലവത്തിലൂടെ പൂർണമായും അനാച്ഛാദനംചെയ്യപ്പെട്ടെക്കാവുന്ന, സ്വാതന്ത്ര്യം സ്വപ്നംകാണുന്ന വലിയമാറിടവും മാടായിപ്പാറപോലെ വിശാലമായ ഇരിപ്പിടവുമൊക്കെ ലോഭമില്ലാതെ പ്രദര്ശിപ്പിച് ”ജാന്വേച്ചിയെ പൂയ്” എന്ന ചില ഭക്തരുടെ സ്മൃതിമന്ത്രങ്ങളെ തെല്ലൊരു പുച്ഛംകലർന്ന ചിരിയോടെ നേരിട്ട് സ്വയം ആറാട്ടുനടത്തുന്ന ഒരു ഗ്രാമദേവതയെപ്പോലെ ഭക്തവത്സലയായി അവർ അവിടെ, ആ ആൾക്കൂട്ടത്തിൽ അങ്ങനെ വിരാജിച്ചു.

കേരളത്തിലെ യുവതയുടെ രതിഭാവനകൾക്ക് സംഭവിക്കപ്പെട്ട സമഗ്രമായ മാറ്റങ്ങൾക്ക് തനതായ ഒരു ക്രോണോളജിയുണ്ട്. ഷക്കീലയും സണ്ണിലിയോണും തങ്ങളുടെ ആധുനിക ഗാഡ്ജറ്റുകളുടെ രഹസ്യ ഫോൾഡറുകളിൽ സമാധിയിരിക്കുന്നതിന് മുൻപും പിൻപും എന്നുവേണമെങ്കിൽ അവയെ പിരിച്ചുപറയാം. ഈ സ്ത്രീരത്നങ്ങൾ മലയാളിയുടെ ലൈംഗീക ചിന്താപദ്ധതികളിൽ സർജിക്കൽസ്‌ട്രൈക് നടത്തുന്നതിനുമുൻപുള്ള ആ നൊസ്റ്റാൾജിക് കാലഘട്ടത്തിൽ ഉത്തരമലബാറിലെ ശ്രീകണ്ഠപുരം, മലപ്പട്ടം, ചെമ്പേരി, ചേപ്പറംബ, പയ്യാവൂർ, കോട്ടൂർ, ഇരിട്ടി , ഇരിക്കൂർ, മട്ടന്നൂർ, തുടങ്ങിയ ദേശവാസികളായ അങ്കക്കലിപൂണ്ട ചേകവയുവത്വത്തിന്റ വികാരവിസ്‌സ്പോടനങ്ങളുടെ ബിഗ്‌ബാങ് തിയറിയെ നിയന്ത്രിച്ചിരുന്ന ലൈംഗീകതയുടെ ഓംബുഡ്സ്മാനായിരുന്നു ശ്രീ ശ്രീ മലപ്പട്ടം ജാനകി.

ശ്രീ ശ്രീ മലപ്പട്ടം ജാനകിമാരെപ്പോലുള്ള കുഴിക്കളരികളും ഇത്തരം പ്രസ്‌ഥാനങ്ങളുടെ പ്രധാന പ്രചരണ കേന്ദ്രങ്ങളുമായിരുന്ന നാടൻ കള്ളുഷാപ്പുകളും, കൊച്ചുപുസ്തകങ്ങളുടെ എഞ്ചുവടികളും മലയാളിയുടെ ലൈംഗീക വിദ്യാഭ്യാസത്തിൻറെ പ്രാഥമിക വിദ്യാലയങ്ങളായിരുന്ന ആ പൊയ്‌പ്പോയ കാലഘട്ടത്തിൻറെ ക്രമേണയുള്ള അപചയവും ഡിജിറ്റലൈസേഷന്റെ കടന്നുവരവും കേരളീയ യുവത്വത്തെ വികലപ്പെടുത്തിയ ചിന്താധാരകളുടെ ഭാരം പേറുന്ന അവ്യക്ത്തബോധത്തിന്റെ അടിമകളാക്കി മാറ്റിയിരിക്കുന്നു.

ഗ്രാമീണജീവിതത്തിന്റെ നന്മകളിലെ മലപ്പട്ടം ജാനകിമാരെപ്പോലുള്ള നിരുപദ്രവകാരികളായ ഇടറിവീഴ്ചകൾ നമുക്കന്യമായിത്തുടങ്ങിയപ്പോഴുണ്ടായിട്ടുള്ള ശൂന്യതയിലേക്കാണ് വികലമായ, ഉള്കാഴ്ചകളുളവാകാതെ വരണ്ടുപോയ കേരളീയ ഫെമിനിസം കടന്നുവരവ് നടത്തിയിട്ടുള്ളത്. അകാരണമായി പുരുഷവിരോധികളായ സ്ത്രീകൾക്ക് സംഘടിക്കാനൊരു വേദിയെന്നതിലേക്കു കേരളത്തിലെ ഫെമിനിസം ചുരുങ്ങിപ്പോയതും അതുകൊണ്ടുതന്നെയാണ്.

യാഥാർത്യത്തിലധിഷ്ഠിതമായിട്ടുള്ള ലൈംഗീക വിദ്യാഭ്യാസവും തുറന്ന സമീപനവും എന്നു നമുക്ക് സാധ്യമാണോ അന്നുമാത്രമേ തുറിച്ചുനോട്ടങ്ങളിൽനിന്നും ബലാൽക്കാരപരമായ വികൃത മൈഥുനങ്ങളിൽ നിന്നും ശാലീനതയുള്ള മലയാളത്തിന്റെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെയും സുഖദമായ ആസ്വാദനത്തിന്റെയും തലത്തിലേക്ക് തന്റെ ശരീരം ബഹുമാനിക്കപ്പെടുന്ന വിധത്തിൽ നിർഭയത്വത്തിന്റെയും സങ്കോചമില്ലായ്മയുടെയും പൂർണ്ണസ്വാതന്ത്ര്യത്തിൽ പ്രാക്തനമായ നമ്മുടെ സംസ്കാരത്തിന്റെയും വംശവർദ്ധനയുടെയും രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനമായ രത്യാദിശൃംഗാര കല്പനകളെ കലാപരമായ സാംസ്കാരിക ഔന്നിത്യത്തോടെ നോക്കികാണുവാനും ആസ്വദിക്കുവാനുമാകൂ.

P S: സുഖദവും ശാന്തവുമായ ഒരു വിശുദ്ധ പ്രണയത്തിന്റെ ബവേറിയൻ കുളിർക്കാറ്റ് അങ്ങ് ജർമനിയിലെ മ്യൂണിക്കിൽനിന്നും സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള എൻറെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു എന്നതിനപ്പുറം ശ്രീ ശ്രീ മലപ്പട്ടം ജാനകിയെയോ രത്യാദികാമകലകളിലോ ഈയുള്ളവന് യാതൊരുവിധ മുൻപരിചയമോ പ്രായോഗിക പരിജ്ഞാനമോ ഇല്ലായെന്ന് വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ. നൈഷ്ഠികബ്രഹ്മചാരിയായ(ഈശ്വരാവബോധം സ്വതഃസിദ്ധമായ) ഈയുള്ളവന് ദിവസേനയുള്ള അഗ്നിഹോത്രവും ധ്യാനവും സന്ധ്യാവന്ദനവും തന്നെ ധാരാളം.

ഹിമാലയത്തിലെ നാഥ് യോഗിയായ ശിവകർനാഥ് എന്നെ പഠിപ്പിച്ചതുപോലെ:

ന മേ ഭോഗസ്‌ഥിതൗ വാഞ്ഛ
ന മേ ഭോഗവിസർജനേ
യദായാതി തദായാതു
തത് പ്രയാതി പ്രയാതു തത്
മനസാ മനശ്ചിന്നേ
നിരഹങ്കാരതാം ഗതേ
ഭാവനേ ഗളിതേ ഭാവെ
സ്വസ്തസ്‌തിഷ്‌ഠാമി കേവല:

ഭോഗങ്ങൾ അനുഭവിക്കണമെന്നോ ഭോഗത്തെ വെടിയണമെന്നോ എനിക്കാഗ്രഹമില്ല. വരുന്നത് വരട്ടെ പോകുന്നത് പോകട്ടെ, മനസ്സിൽനിന്നും മനസ്സ് വേർപെട്ടാൽ, അഹങ്കാരം അസ്തമിച്ചാൽ, ഭാവനായാൽ ഭാവനാനാശം സംഭവിച്ചാൽ, ഞാൻ കേവലം സ്വസ്തരൂപത്തിൽ സ്‌ഥിതി ചെയുന്നു.
( സന്യാസോപനിഷത് ).

5 thoughts on “ശ്രീ ശ്രീ മലപ്പട്ടം ജാനകി !

  1. Matter not clear. “No need to feel guilty regarding sex” – Is this the central theme? If so, agree on that. Moderation is the best regarding sex and not feeling guilty.

    Liked by 1 person

  2. Thanks for your review, James. She was an infamously famous woman of those times. For many toddy shop singers of the olden times she was an inspiration to conjure new lyrics and songs. It is a tribute to her contributions 🙂 I write about other subjects as well mainly about enlightenment, divine consciousness, my lone traveling experiences and encounters, my life as a monk, the time i spent with naked Nagas , Naths and the wandering yogis of Tibetan Kagyu lineage. But i prefer not be categorized and framed into a particular system of writing. I like to be free and untamed.

    Like

Leave a comment